പാലോടിന്‍റ്റെ വിനോദ സഞ്ചാര സാദ്ധ്യതകള്‍

കാളക്കയം വെള്ളച്ചാട്ടം



by palode on Monday, November 28, 2011 at 1:30pm
പാലോടിനടുത്ത്‌ ഇടിഞ്ഞാറില്‍ കാട്ടിനുള്ളിലായി സ്ഥിതി ചെയ്യുന്ന കാളക്കയം വെള്ളച്ചാട്ടം സാഹസികരെയും പ്രകൃതി സ്‌നേഹികളെയും ഒരുപോലെ മാടിവിളിക്കുന്നു. തിരുവനന്തപുരത്തു നിന്ന്‌ 35 കി. മീ. അകലെയാണ്‌ പാലോട്‌. ഇവിടെനിന്നും തിരിഞ്ഞാല്‍ പെരിങ്ങമ്മലയെത്താം. പെരിങ്ങമ്മല നിന്നും ഇടിഞ്ഞാര്‍ വഴി 12 കി. മീ. ചെന്നാല്‍ കുരിശ്ശടിയായി. ഇവിടെയാണ്‌ കാളക്കയം വെള്ളച്ചാട്ടം. അവിടേക്കുള്ള കൈചൂണ്ടിപ്പലകകള്‍ ഇല്ലാത്തതിനാല്‍ സന്ദര്‍ശകര്‍ക്ക്‌ വഴി കണ്ടു പിടിക്കാന്‍ സ്ഥലവാസികളുടെ സഹായം തേടാം. വെള്ളച്ചാട്ടവും പരിസരവും അതിമനോഹരമാണ്‌. അഗസ്‌ത്യവനത്തില്‍ ഉദ്‌ഭവിക്കുന്ന മങ്കയം അരുവിയുടെ ഭാഗമായ ഈ ജലപാതത്തിനു താഴെ ഒരു ചെറു ജലാശയം രൂപപ്പെട്ടിട്ടുണ്ട്‌. തെന്നുന്ന പാറകള്‍ ധാരാളമുള്ളതിനാല്‍ ജലാശയത്തിലിറങ്ങി വെള്ളച്ചാട്ടത്തെ സമീപിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. കാട്ടുവഴികളിലൂടെയുള്ള സഞ്ചാരം സസ്യജന്തുസമൃദ്ധിയിലേക്കാണ്‌ സഞ്ചാരികളെ നയിക്കുക. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 50 കി. മീ. 
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 60 കി. മീ.


അപൂര്‍വതകളുടെ അരിപ്പ.......

Published in Madhyamam.com on Sun, 11/27/2011 - 14:26 ( 21 hours 40 min ago)

 അപൂര്‍വതകളുടെ അരിപ്പ.......
അപൂര്‍വങ്ങളില്‍ അപൂര്‍വമായ പക്ഷി വര്‍ഗങ്ങളുടെ സങ്കേതമാണ് തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിരില്‍ കുളത്തൂപ്പുഴ റേഞ്ചിലുള്ള അരിപ്പ വനപ്രദേശം. നാലു പതിറ്റാണ്ടോളമായി പ്രധാന പക്ഷി നിരീക്ഷകരുടെയെല്ലാം പറുദീസയാണ് അരിപ്പ.

കേരളത്തിലെ ഏറ്റവും പ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതത്തോളമോ അതിലുപരിയോ പ്രാധാന്യം അര്‍ഹിക്കുന്ന സങ്കേതമാണ് അരിപ്പയെന്ന് പക്ഷിനിരീക്ഷകര്‍ വിലയിരുത്തുന്നു.
എപ്പോഴും അപൂര്‍വമായതെന്തെങ്കിലും സന്ദര്‍ശകര്‍ക്കായി കരുതിവെക്കുന്ന അത്യപൂര്‍വമായൊരു ജൈവകേന്ദ്രമാണ് അരിപ്പയിലെ പച്ചിലക്കാടുകളെന്ന് പ്രശസ്ത പക്ഷിനിരീക്ഷകനും കേരള നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സ്ഥാപകനുമായിരുന്ന ഇന്ദുചൂഡന്‍ പറയാറുണ്ടായിരുന്നെന്ന് പക്ഷിനിരീക്ഷകനായ സി.സുശാന്ത് ഓര്‍ക്കുന്നു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി മാസത്തില്‍ രണ്ടുതവണ ഒരു തീര്‍ഥാടനംപോലെ അരിപ്പ വനമേഖല സന്ദര്‍ശിക്കാറുള്ള സുശാന്തിന് ‘അരിപ്പ അമ്മയമ്പലം പച്ച’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സങ്കേതത്തിലേക്ക് വഴികാട്ടിയായതും ഗുരുവായ ഇന്ദുചൂഡനാണ്.
സാധാരണ പ്രകൃതിയില്‍നിന്ന് അപൂര്‍വതയെ അരിച്ചുമാറ്റുന്ന കാടിന്‍െറ ശേഷിപ്പാണ് അരിപ്പ മേഖല. അതുകൊണ്ടുതന്നെ, നിത്യഹരിത വനങ്ങളാല്‍ രമണീയമായ ഇവിടം സ്വന്തം പേരിനെ അന്വര്‍ഥമാക്കുന്നു. പ്രകൃതിയുടെ അനുഗ്രഹം ഏറെ സിദ്ധിച്ചിട്ടുള്ള സങ്കേതമാണ് അരിപ്പ.
സമതല നിത്യഹരിത വനമാണ് (Low Land Evergreen Forset) ഇവിടെയുള്ളത്. വലിയ കുന്നിറക്കങ്ങളില്ലാത്ത നിരപ്പായിട്ടുള്ള വനമേഖലയായതിനാല്‍ പക്ഷിനിരീക്ഷകര്‍ക്ക് ഏറ്റവും സൗകര്യപ്രദമാണ് ഇവിടം. കേരളത്തിലെതന്നെ മറ്റ് പക്ഷിനിരീക്ഷണകേന്ദ്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷത കൂടിയാണിത്.

തട്ടേക്കാടിന്‍െറ ഏറ്റവും വലിയ സവിശേഷതയായി പറയാറുള്ള അപൂര്‍വ പക്ഷിവര്‍ഗമായ മാക്കാച്ചി കാടയെ (ശ്രീലങ്കന്‍ ഫ്രോഗ്മൗത്ത്) ആദ്യമായി കണ്ട് കേരളത്തിലെ ഈ പക്ഷിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് അരിപ്പയിലാണ്. ഇതിനുശേഷമാണ് തട്ടേക്കാട് ഈ പക്ഷിയെ കണ്ടെത്തുന്നത്. എന്നാല്‍, അരിപ്പയില്‍ ഇതിനെ കണ്ട വിവരം വനംവകുപ്പിന്‍െറ ഒൗദ്യോഗിക രേഖകളിലില്ല. സുശാന്തിന്‍െറ നേതൃത്വത്തില്‍ ഒരു പറ്റം പക്ഷിനിരീക്ഷകര്‍ അരിപ്പയില്‍ ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. രാത്രിഞ്ചരനായ മാക്കാച്ചി കാടയെ അരിപ്പയിലെ ഈറ്റക്കാടുകളിലാണ് കൂടുതലായി കാണുന്നത്. കരിയില വര്‍ണത്തിലുള്ള ഇവയെ വളരെ അപൂര്‍വമായി മാത്രമേ കാണാന്‍ കഴിയൂ.
അരിപ്പയില്‍ 270ലേറെ പക്ഷിവര്‍ഗങ്ങളുണ്ട്. കേരളത്തില്‍ കാണുന്ന ഏറ്റവും വലിയ മരങ്കൊത്തിയായ ബ്ളാക് വുഡ് പെക്കര്‍ എന്ന കാക്ക മരങ്കൊത്തി അരിപ്പയില്‍ ’90കളില്‍ ഇഷ്ടംപോലെ കണ്ടിരുന്നതായും ഇപ്പോള്‍ കാണാറേയില്ളെന്നും സുശാന്ത് പറഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ഇനമാണിത്. പക്ഷികളിലെ ഗാനഗന്ധര്‍വനായ ഷാമക്കിളി എന്ന ഇന്ത്യന്‍ ഷാമയെയും അരിപ്പ വനത്തില്‍ ധാരാളമായി കണ്ടിരുന്നു. ഈ പക്ഷികളുടെ എണ്ണത്തിലും കാര്യമായ കുറവുവന്നിട്ടുണ്ടെന്ന് മൂന്ന് പതിറ്റാണ്ടിന്‍െറ അനുഭവ സമ്പത്തോടെ സുശാന്ത് പറയുന്നു.
അരിപ്പ പക്ഷിസങ്കേതമായി ഒൗദ്യോഗികമായി പ്രഖ്യാപിക്കപ്പെടാതിരിക്കുകയും സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നതിനാല്‍ അപൂര്‍വയിനം ദേശാടന കിളികളുള്ള ഈ പറുദീസ നാള്‍ക്കുനാള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്.വനംവകുപ്പിന്‍െറ ദുര്‍ബലമായ പ്രതിരോധങ്ങളെപോലും ഭേദിച്ച്  മനുഷ്യരുടെ ഇടപെടലാണ് പ്രധാന കാരണം. കാട്ടുവഴികളിലൂടെ വാഹനങ്ങളില്‍ കടന്നെത്തുന്നവര്‍ ഈ പച്ചിലക്കാടുകള്‍ മദ്യപിച്ച് കൂത്താടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ്. വനമേഖലയിലെവിടെയും പ്ളാസ്റ്റിക് മാലിന്യം നിറഞ്ഞിട്ടുണ്ട്.

വനവികസന കോര്‍പറേഷന്‍ തനത് പ്രകൃതിക്കിണങ്ങാത്ത പള്‍പ്പ് വുഡ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചും പിന്നെ വെട്ടിയൊഴിച്ചും ഇപ്പോള്‍ ഇക്കോ ടൂറിസം എന്ന പേരിലെ വികസനവും വനനശീകരണത്തില്‍ തങ്ങളുടെ പങ്കുകൂടി വഹിക്കുകയാണ്.
കേരളത്തിലെ രണ്ടാമത്തെ ഫോറസ്റ്റ് ട്രെയ്നിങ് കോളജ് സ്ഥിതിചെയ്യുന്നത് ഈ പച്ചിലക്കാടിനോട് ചേര്‍ന്നാണ്. ഇന്ത്യയിലെ രണ്ടാമത്തെയും കേരളത്തിലെ ആദ്യത്തെയും ഫോറസ്റ്റ് അക്കാദമിക്ക് തറക്കല്ലിട്ടിരിക്കുന്നതും ഇവിടെയാണ്. ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന കേന്ദ്രമായിട്ടും മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇവിടെയില്ല. ബാഹ്യ ഇടപെടലുകള്‍ അത്ര ബഹുലമാണ്. ഈ പച്ചപ്പ് നിലനിര്‍ത്താന്‍ അടിയന്തര ശ്രദ്ധ ആവശ്യമാണ്.
കൊല്ലം -തിരുവനന്തപുരം ജില്ലകളുടെ കിഴക്കേ അതിരിനോടു ചേര്‍ന്നുള്ള പ്രസിദ്ധ വിനോദ സഞ്ചാരമേഖലയില്‍ അരിപ്പയും ഉള്‍പ്പെടുന്നുണ്ട്. ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം, തെന്മല ഇക്കോ ടൂറിസം, കുളത്തുപ്പൂഴ ലൈവ് സ്റ്റോക്ക്, പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പൊന്മുടി ഹില്‍ റിസോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അമ്പത് കിലോമീറ്റര്‍ ചുറ്റളവിലുള്ളതിനാല്‍ അരിപ്പ പക്ഷി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടാല്‍ വിനോദ സഞ്ചാരത്തിന്‍െറ നേട്ടംകൂടി കൊയ്യാം. എന്നാല്‍, ആ നിലയില്‍ കിട്ടേണ്ട സംരക്ഷണവും പ്രാധാന്യവും കൂടി കിട്ടുന്നില്ല.

ആന, കാട്ടുപോത്ത്, മ്ളാവ്, പന്നി, കേഴമാന്‍, പുലി, മലയണ്ണാന്‍, മരപ്പട്ടി, ചെന്നായ, കാട്ടുപൂച്ച, കൂരമാന്‍, മുയല്‍ തുടങ്ങി നിരവധി വന്യമൃഗങ്ങളും ഈ വനമേഖലയിലുണ്ട്. കമ്പക വൃക്ഷങ്ങള്‍ പ്രത്യേകം പ്ളാന്‍റ് ചെയ്ത വലിയൊരു തോട്ടവും ഈ മേഖലയിലുണ്ട്. ഉയരംകൂടിയ വിവിധയിനം വൃക്ഷങ്ങളും ഇവിടത്തെ പ്രത്യേകതയാണ്. വലിയ മരങ്ങളുടെ ഉയരമുള്ള ചില്ലകളിലാണ് അധികം പക്ഷികളും കൂടുകൂട്ടാറ്.

താടിക്കാരന്‍ വേലിതത്ത (Blue Beared Be eater), കാട്ടുമൂങ്ങ (Forest Eagle Owl), ചാരത്തലയന്‍ ബുള്‍ബുള്‍ (Greyheaded Bul bul),, ചാരത്തലയന്‍ മീന്‍ പരുന്ത് (Grey Headed Fishing Eagle), മേനിപൊന്മാന്‍ (Threetoed King fisher), കാട്ടുപൊടി പൊന്മാന്‍ (Blue eared King fisher), കിന്നരിപ്പരുന്ത് (Black baza), മീന്‍ കൂമന്‍ (Brown Fish owl), മേനിപ്രാവ് (Green Imperial Pigeon), കോഴി വേഴാമ്പല്‍ (Malabar Grey Hornbill), ഉപ്പന്‍കുയില്‍ (Red wriged Crested Cuckoo), കാട്ടുതത്ത (Malabar Parakeet) തുടങ്ങി 270ലേറെ പക്ഷി വര്‍ഗങ്ങളാണ് അരിപ്പയുടെ സവിശേഷത.
ചെവിപോലെ നീണ്ട തൂവലുകള്‍ ഉള്ള കാട്ടുമൂങ്ങ, സഹ്യാദ്രിയിലെ തനത് പക്ഷിയായ അപൂര്‍വയിനം ചാരത്തലയന്‍ ബുള്‍ബുള്‍ എന്നിവ വംശനാശഭീഷണി നേരിടുന്നവയാണ്. കാട്ടുപൊടി പൊന്മാന്‍, മേനി പൊന്മാന്‍, മീന്‍ കൂമന്‍ എന്നിവയെ അരിപ്പയിലെ കാട്ടരുവികളോട് ചേര്‍ന്നുള്ള വനഭാഗത്താണ് കാണുന്നത്. ദേശാടന പക്ഷികളായ കിന്നരിപ്പരുന്ത്, ഉപ്പന്‍ കുയില്‍ എന്നിവയെയും അരിപ്പയില്‍ കാണാറുണ്ട്. സഹ്യാദ്രിയിലെ തനതു പക്ഷികളായ കാട്ടുതത്ത, കോഴി വേഴാമ്പല്‍ എന്നിവയെ അരിപ്പയില്‍ സംഘമായാണ് കാണാറുള്ളത്.
അരിപ്പ പക്ഷിസങ്കേതത്തില്‍ ഏറ്റവും കൂടുതല്‍ പക്ഷികളെ കാണാറുള്ളത് മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയാണെന്ന് സുശാന്ത് പറയുന്നു. എന്നാല്‍, പക്ഷികളുടെ എണ്ണം ചില സമയങ്ങളില്‍ വളരെ കുറയാറുണ്ടത്രേ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ പക്ഷികളുടെ എണ്ണം ക്രമാതീതമായാണ് കുറഞ്ഞത്.

വരയാട്ടുമൊട്ട



Written by സോജന്‍ പി.ആര്‍   in yathrakal.com
Sunday, 20 June 2010 05:17

"വരയാടും വേഴാമ്പലും നിങ്ങളെ കാത്തിരിക്കുന്നു"


വരയാട്ടുമൊട്ടയെ പറ്റി വന്ന ലേഖനത്തില്‍ ഏറെ ആകര്‍ഷിച്ചത് ഈ വരികളായിരുന്നു.മുഴുവന്‍ വായിക്കും മുന്‍പേ തന്നെ അവിടെക്കൊരു യാത്ര മനസ്സില്‍ ഉറപ്പിച്ചു. തിരുവനന്തപുരത്തിന്റെ 59 കിലോമീറ്റര്‍ അകലെ പൊന്‍ മുടിക്കടുത്താണ് വരയാട്ടുമൊട്ട. 1200 മീറ്ററൊളം ഉയരമുള്ള ഈ റേഞ്ചിലെ എറ്റവും ഉയരംകൂടിയതാണു വരയാട്ടുമൊട്ട ,വരയാട്ടുമുടി എന്നൊക്കെ അറിയപ്പെടുന്ന ഈ കൊടുമുടി. കേരളത്തില്‍ മൂന്നാറിനു തെക്ക് വരയാടുകള്‍ ഉള്ള ഏക മലയും ഇതാണ്. 30എണ്ണത്തൊളം ഇവിടെ ഉണ്ടെന്നാണു അറിയാന്‍ കഴിഞ്ഞതു.ഇകൊ ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഗൈഡഡ് ട്രെക്കിഗ് ആണു ഈ മലകളിലേക്കുള്ളത്.

ചാറ്റല്‍മഴയുള്ള വെളുപ്പാന്‍ കാലത്തുതന്നെ തിരുവനന്തപുരത്തുനിന്നും തിരിച്ചു.നഗരം വിട്ടു ചെറിയ ഗ്രാമങ്ങളിലൂദെ ,ചെറിയ കാടുകളിള്ലൂടെ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയപ്പൊള്‍ 7 മണി കഴിഞ്ഞിരുന്നു. ഇകൊ ടൂറിസം വക ചെറിയ ഓഫീസിന്റെ തിണ്ണയില്‍ ഗൈഡ് രാമചന്ദ്രന്‍ റെഡി.കയ്യില്‍ ഒരു കന്നാസും കത്തിയും ഒരു ചെറിയ പൊതിയും.കന്നാസ് വെള്ളം കൊണ്ടുപൊകാനാണ്. ചോലവനങ്ങള്‍ കടന്നു പുല്‍മെട്ടിലെത്തിയാല്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാണ്.പൊതിയില്‍ എന്താണെന്നു ചോദിച്ചപ്പൊള്‍ ഒരു ചെറുചിരിയോടെ രാമചന്ദ്രന്‍ തുറന്നു കാട്ടി..നാലഞ്ചു കവര്‍ ശംഭു ആണ്. ആട്ടയ്ക്കെതിരെ ഉള്ള ഒരു ഉഗ്രന്‍ പ്രയോഗം.ശംഭു ചെറിയ കിഴികെട്ടി യാത്രക്കുമുന്‍പുതന്നെ എല്ലാവര്‍ക്കും തന്നിരുന്നു.ഉപ്പു,ഡെറ്റൊള്‍,സോപ്പുപൊടി തുടങ്ങിയ പ്രയോഗങ്ങലേക്കള്‍ വളരെ ഫലപ്രദമാണു ഈ പരിപാടിയെന്നു കിഴി മുട്ടുമ്പൊള്‍ തന്നെ പിടിവിടുന്ന അട്ടകളെ കണ്ടപ്പോള്‍ ശരിക്കും മനസ്സിലായി.


സമുദ്രനിരപ്പില്‍ നിന്നും 200 മീറ്റരില്‍ നിന്നും തുടങ്ങുന്ന യാത്രയില്‍ വരയാട്ടുമൊട്ടയുടെ മുകളിലെത്തന്‍ 3 കിലൊമീറ്റെര്‍ വനത്തിലൂടേയും 2കിലൊമീറ്റെര്‍ പുല്‍മേടുകളിലൂടെയും മലകയറണം.ഫോറസ്റ്റു സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ മറ്റു മലകളുടെ മറവുമൂലം വരയാട്ടുമുടി കാണാന്‍ കഴിയില്ല.ഫോറസ്റ്റ് സ്റ്റേഷന്നു തൊട്ടടുത്തുള്ള കാളക്കയവും കുരിശടി വെള്ളച്ചാട്ടവും വളരെ മനോഹരമാണ്.

അക്വേഷിയയും യൂക്കാലി മരങ്ങളും നിറഞ്ഞ നിരപ്പില്‍ നിന്നും കയറിചെല്ലുന്നതു അടഞ്ഞ ഈറ്റക്കാടുകളിലേക്കണ്. തിങ്ങിവളര്‍ന്നു നില്‍ക്കുന്ന ഈറ്റക്കാടുകള്‍ക്കിടയിലൂടെ അരയാള്‍ പൊക്കത്തില്‍ വെട്ടിയിണ്ടാക്കിയിരിക്കുന്ന തുരങ്കതിലൂടേ വേണം മുകളിലെക്കു കയറാന്‍.ഒരാള്‍ക്കു കഷ്ടി നൂണുകടക്കാം.കുനിഞ്ഞു ഉള്ളില്‍ കടന്നാല്‍ പിന്നെ നടുവു നിവര്‍ത്തണമെങ്കില്‍ പുറത്തുകടക്കണം. ഇലകള്‍ വീണുകിടക്കുന്ന കയറ്റത്തില്‍ തെന്നാനും കണ്ണിലും മറ്റും കുത്തികയറാനും സാധ്യതയുള്ളതിനാല്‍ ഇതു വളരെ അപകടകരമായി തോന്നി. ചിലയിടങ്ങളില്‍ 10 മിനിട്ടിലധികം കുനിഞ്ഞു നടക്കേണ്ടിവന്നു.ഇടക്കുള്ള തെളിഞ്ഞ ഇടങ്ങളില്‍ ഒന്നു നടുവുനിവര്‍ത്തി വീണ്ടും ഈറ്റക്കാടുകളിലൂടെ പത്തുപെരുടെ ക്യൂ ഇഴഞ്ഞു നീങ്ങി.മുന്‍പിലും പിന്‍പിലും അരൊക്കെയൊ ഇടക്കു തെന്നിവീഴുന്നുണ്ടെങ്കിലും നിവര്‍ന്നു നോക്കാന്‍ കഴിയുന്നില്ല

നിസ്സാരപരിക്കുകളോടെ ഈറ്റക്കാടിനു പുറത്തെത്തി. ഇനി ഇരുണ്ട പച്ചനിറമുള്ള അടഞ്ഞ നിത്യഹരിതവനങ്ങളാണ്.ആകാശം മറയ്ക്കുന്ന കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തില്‍ തിളങ്ങുന്ന ചെറിയ നീര്‍ച്ചാലുകള്‍ ‍. ദൂരക്കാഴ്ച്ച തീരെയില്ല. ദിശാബോധം തീരെ നഷ്ടപ്പെട്ടതുപൊലെ തോന്നി. മരങ്ങള്‍ക്കിടയിലൂടെ മുകളിലേക്കുള്ള കുത്തുകയറ്റതില്‍ ഇലകള്‍ വീണഴുകികിടക്കുന്ന മേല്‍മണ്ണ് ഒരടിക്കു രണ്ടടി എന്ന കണക്കില്‍ പിന്നോട്ടു പോകും.താഴേക്കുനോക്കിയാല്‍ ചാടിപിടിക്കന്‍ അവസര്‍ം നൊക്കുന്ന ചോരകുടിയന്‍ അട്ടകള്‍..എങ്ങും നില്‍ക്കാതെ വളരെ വേഗം നടക്കുക എന്നതുമാത്രമാണു പോംവഴി. ഇടക്കൊരു പാറയെതിയപ്പൊളാണു ശംഭു കിഴികള്‍ പുരത്തെടുത്തത്.മിക്കവരുടെയും കഴുത്തില്‍വരെ അട്ടകള്‍ കടിച്ചുതൂങ്ങി. ടീ-ഷര്‍ട്ടുകളില്‍ പലയിടത്തും ചോരപാടുകള്‍ .

അല്പസമയം ഒരു ചെറിയ മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ വിട്ടിട്ടു ഗൈഡ് തിരിച്ചെത്തുമ്പൊള്‍ കയ്യില്‍ ഒരു തീരെ കനംകുറഞ്ഞ എന്നാല്‍ നല്ല ബലമുള്ള ഒരു തരം വടികള്‍ ഉണ്ടായിരുന്നു. ഇവിടെ വളരുന്ന പന വര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയുടെ മടലുകളാണത്രെ! മുകളിലേക്കു ചെന്നപ്പോള്‍ ഈ ചെടി കാണാന്‍ കഴിഞ്ഞു. കണമരത്തിനോടു സാമ്യമുള്ള അതില്‍ നിന്നും കള്ള് ചെത്തിയെടുക്കാന്‍ പറ്റുമത്രെ!

കയറ്റത്തിനിടയില്‍ പലരും വീണെങ്കിലും അധികം പെയിന്റു പോകാതെ രക്ഷപെട്ടു.




മൂന്നിലധികം മണിക്കൂര്‍ നീണ്ട വനയാത്ര പതിനൊന്നു മണിയൊടെ പുല്‍മേട്ടിലെത്തിച്ചു. വെളിച്ചവും പുല്‍മേടും കണ്ടപ്പൊള്‍ തന്നെ വല്ലാത്തൊരാശ്വാസം.അങ്ങിങ്ങു കുറച്ചു മലകള്‍ കാണാം. മുന്നോട്ട് പോകുംതോറും താഴ്വരകളുടെ സുഭഗ ദര്‍ശനം കിട്ടിതുടങ്ങും.
പുല്‍മേടിന്റെ ഒത്തനടുക്കുള്ള ഒറ്റപാറയും ചുറ്റും തണല്‍ തീര്‍ത്തു നില്‍ക്കുന്ന നാലഞ്ചു മരങ്ങളും സവിശേഷമായ കാഴ്ച്ചയാണ്. സുഖകരമായ തണുത്ത കാറ്റേറ്റ് മേഘങ്ങളെ ഉമ്മവെക്കുന്ന മലകളെയും പച്ചപുതച്ച താഴ്വാരങ്ങളെയും കണ്ടു വിശ്രമിച്ചെ ആരും മുകളിലേക്കു പോകൂ.


പുല്‍മേടുകളില്‍ ചിലയിടങ്ങളില്‍ കാഴ്ച്ചപ്പനയോട് സാമ്യമുള്ള ചില മരങ്ങള്‍ കൂട്ടമായി വളര്‍ന്നു നില്‍പ്പുണ്ട്. ഈ പനകള്‍ ഉയര്‍ന്ന മലകളിലേ വളരൂ എന്നും ഇതിന്റെ പഴുത്തുവീഴുന്ന ഓലകള്‍ വരയാടുകള്‍ കഴിക്കാറുണ്ടെന്നുമൊക്കെ ഗൈഡില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. വാഗമണ്‍ കുരിശുമലയിലെ ചില പാറക്കെട്ടുകളില്‍ ഇത്തരം പനകള്‍ മുന്‍പു കണ്ടതോര്‍ക്കുന്നു.

പുല്‍മേടുകളില്‍ നിന്നും നോക്കിയാല്‍ തലക്കു മുകളിലായി വരയാട്ടുമൊട്ട കാണാം. വലിയ മകമത്സ്യത്തെ കൊത്തിവെച്ചിരിക്കുന്നതുപൊലേ വലിയ ഒരു പാറ. അതിന്റെ ചുവട്ടില്‍ എതിയപ്പൊള്‍ തന്നെ എല്ലാവരും തളര്‍ന്നിരുന്നു.ഗൈഡ് അടക്കം പലര്‍ക്കും ഇനി മുകളിലേക്കു കയറാന്‍ മടി.പാറക്കെട്ടുകളിലൂടെ മുകളിലേക്കു വലിഞ്ഞു കയറുന്നതു വിലക്കിയ ഗൈഡിന്റെ മുന്നറിയിപ്പുകള്‍ സ്നേഹപൂര്‍വം അവഗണിച്ചു ഞാനടക്കം കുറച്ചുപേര്‍ മുകളിലേക്കു കയറി. ഇടക്കിടെ വന്നുപോകുന്ന മേഘങ്ങള്‍ ചാറ്റല്‍മഴ പൊഴിക്കുന്നതിനാലാവണം പാറകളും പുല്ലുമെല്ലാം നന്നായി നനഞ്ഞിരിക്കുന്നു. നല്ല വഴുക്കലുമുണ്ട്. ചില മേഘങ്ങള്‍ കടന്നുപോകുമ്പോള്‍ മഴപെയ്തതു പോലെ ഞങ്ങള്‍ നനഞ്ഞെങ്കിലും താഴെ നിന്നവര്‍ ഒട്ടും നനയാഞ്ഞതു കണ്ടു പിന്നീടു വിസ്മയം തോന്നി. ഇടക്കു ഞങ്ങളുടെ നിലക്കും താഴത്തുകൂടി കടന്നുപോയ മേഘം താഴ്വരകളുടെയും താഴെ നില്‍ക്കുന്നവരുടെയും ദൃശ്യങ്ങള്‍ പറ്റെ മായിച്ചു. മുകളില്‍ നോക്കിയാല്‍ നനഞ്ഞ പാറയും താഴെ മേഘങ്ങളും. ആ അനുഭൂതി വര്‍ണ്ണകള്‍ക്ക് അപ്പുറമാണ്. ക്ഷമിക്കൂ.


അരമണിക്കൂര്‍ പരിശ്രമം വേണ്ടിവന്നു മുകളിലെത്താന്‍. ഇവിടെ നിന്നാല്‍ കടല്‍ കാണാം എന്നുപറഞ്ഞിരുന്നു എങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. കനത്ത മഞ്ഞുവന്നു കാണാഞ്ഞിട്ടാവണം താഴെനിന്നും കൂക്കുവിളികള്‍ കേട്ടു. താഴേക്ക്‌ നോക്കിയാല്‍ മഞ്ഞല്ലാതെ ഒന്നും കാണാന്‍ കഴിയുന്നില്ല. മുകളിലെത്തിയതിന്റെ സന്തോഷവും വരയാടിനെ കാണാത്ത ദുഖവുമായി അഞ്ചരമണിക്കൂര്‍ കയറ്റം അവസാനിപ്പിച്ചു ഇറങ്ങാന്‍ തുടങ്ങി. ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ അഞ്ചുമണി കഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു ചീവിടിന്റെ സംഗീതത്തിന്റെ അകമ്പടിയോടെ വണ്ടിയില്‍ കയറി തിരിക്കുമ്പോള്‍ സൂര്യന്റെ അവസാന രശ്മികളും മങ്ങിമറഞ്ഞു കഴിഞ്ഞിരുന്നു.

------------------------------------------------------------------------------------------------------------
എത്തേണ്ട വഴി : തിരുവന്തപുരം - പാലോട് -മങ്കയം
കൂടുതല്‍ വിവരങ്ങള്‍ക്കും ഗൈഡിനും :- വിളിക്കുക 0472 2842122 പാലോട് ഫോറസ്റ്റ് സ്റ്റേഷന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട് : - റോസ്ബിന്‍ പാലയ്ക്കല്

തെന്മല വനത്തില്‍ സഞ്ചാരികള്‍ക്കായി ടെന്റ്


Posted in mathrubhumi.com on: 02 Apr 2009
-സ്വന്തം ലേഖകന്‍


തെന്മല: നക്ഷത്രബംഗ്ലാവുകളോട് കിടപ്പിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് തെന്മല ഇക്കോ ടൂറിസം വനത്തിനുള്ളില്‍ തയ്യാറാക്കിയ ടെന്റുകള്‍ക്കുള്ളത്. കാട്ടുജീവികളുടെ ശല്ല്യമില്ലാതെ കാനനഭംഗി നുകര്‍ന്ന് ടെന്റിനുള്ളില്‍ സുരക്ഷിതമായി കഴിയാം.



മാര്‍ച്ച് അവസാനത്തോടെയാണ് സഞ്ചാരികള്‍ക്കായി ടെന്റില്‍ താമസസൗകര്യം തയ്യാറാക്കിയത്. ഇക്കോ ടൂറിസത്തിന്റെ ശലഭപാര്‍ക്കിനരുകില്‍ വള്ളിപ്പടര്‍പ്പുകളും അടിക്കാടുകളും നിറഞ്ഞ വനമേഖലയില്‍ രണ്ട് സ്ഥിരം ടെന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജംഗിള്‍ ക്യാമ്പിങ് ഷെഡ്, സ്വിസ് കോട്ടേജ് ടെന്റ് എന്നിങ്ങനെയാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്. കര്‍ണ്ണാടകത്തിലാണ് ഈ വിധത്തില്‍ ടെന്റിങ് സൗകര്യമുള്ളത്.

ഒരു ടെന്റിനുള്ളില്‍ രണ്ടുപേര്‍ക്ക് താമസിക്കാനാകും. ആയിരം രൂപയാണ് ദിവസ വാടക. മുന്‍കൂട്ടി ടെന്റ് ബുക്ക് ചെയ്യാം.

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ, കക്കൂസ്, ബാത്ത് റൂം, ഭക്ഷണശാല, പൂമുഖം എന്നിവയെല്ലാം ടെന്റിനുള്ളിലുണ്ട്. ഉയര്‍ത്തിക്കെട്ടിയ പ്ലാറ്റ്‌ഫോമിന് മീതെ ഷീറ്റിട്ട മേല്‍ക്കൂരയ്ക്ക് അടിയിലായാണ് ടെന്റ് സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുംവിധമാണ് നിര്‍മ്മാണമെങ്കിലും ടെന്റ് ഇവിടെത്തന്നെ നിലനിര്‍ത്താനാണ് പദ്ധതിയെന്ന് ഇക്കോ ടൂറിസം അധികൃതര്‍ പറഞ്ഞു.

ഇതിനു പുറമെ വനയാത്രികര്‍ക്കായി ഇത്രത്തോളം മെച്ചപ്പെട്ടതല്ലാത്ത തരത്തിലുള്ള ടെന്റുകള്‍ അഡ്വഞ്ചര്‍ സോണില്‍ തയ്യാറാക്കിയിട്ടുണ്ട്. 400 രൂപയാണ് ദിവസവാടക. ഇക്കോ ടൂറിസത്തിന്റെ ഡോര്‍മെട്രിയില്‍ 85 രൂപ നിരക്കില്‍ 42 പേര്‍ക്ക് താമസിക്കാനും സൗകര്യമുണ്ട്.

തെന്മലയില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന പ്രശ്‌നം താമസസൗകര്യം ഇല്ലെന്നതായിരുന്നു. കല്ലട ജലസേചന പദ്ധതിയുടെ തെന്മലയിലെ ബംഗ്ലാവുകള്‍ മിനുക്കിയെടുത്ത് സഞ്ചാരികള്‍ക്ക് നല്‍കാന്‍ ഒന്നരക്കോടിയുടെ പദ്ധതി ഉണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യമായില്ല. ഇതിനിടെയാണ് ഇക്കോ ടൂറിസം സ്വന്തം നിലയില്‍ താമസസൗകര്യം ഒരുക്കിയത്.

തെന്മല ഡാം ജംഗ്ഷനിലെ ഇക്കോ ടൂറിസം ഓഫീസുമായി ബന്ധപ്പെട്ട് ടെന്റ് ബുക്ക് ചെയ്യാം. ഫോണ്‍: 0474-2344800

ഇലകളെയും പൂക്കളെയും തേടി....



Posted in mathrubhumi.com on: 27 Jan 2010
-എസ്.എന്‍.ജയപ്രകാശ്‌


വിചിത്ര സസ്യങ്ങളുടെ വിശുദ്ധഭൂമിയായ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് (ടി.ബി.ജി ആര്‍.ഐ) ഒരുക്കിയിട്ടുള്ള സസ്യലോകത്തിലൂടെ അറിവിന്റെ ആനന്ദവും കാഴ്ചകളുടെ വിസ്മയവും നിറഞ്ഞ ഒരു യാത്ര......
ഈ യാത്ര എവിടേക്കുമല്ല, മരങ്ങളുടെയും ചെടികളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പൂക്കളുടെയും ഹൃദയങ്ങളിലേക്കാണ്.

തിരുവനന്തപുരം ജില്ലയിലെ പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ഒരു ഗവേഷണ സ്ഥാപനമാണ്. സസ്യങ്ങളെക്കുറിച്ച് ഗവേഷണങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ തന്നെ പ്രശസ്തമായ സ്ഥാപനം. സഞ്ചാരം ഗവേഷണകേന്ദ്രത്തിലേക്കോ എന്ന് ചോദ്യമുയരാം. പക്ഷേ, നിങ്ങള്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ മനുഷ്യന്‍ തീര്‍ത്ത ഈ വിസ്മയ പ്രപഞ്ചം നിങ്ങളെ സന്തോഷിപ്പിക്കും.

ഇവിടെ കാടുണ്ട്. മറ്റൊരു കാട്ടിലും ഒരുമിച്ചുകാണാത്ത മരങ്ങള്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന കാട്. ചുറ്റിയൊഴുകുന്ന ചിറ്റാറ്. നാട്ടിലും മറുനാട്ടിലുമുള്ള മുളകള്‍ ഒരുമിച്ചു മൂളുന്ന മുളങ്കാട്. കള്ളിമുള്‍ച്ചെടികള്‍ കടുംവര്‍ണങ്ങളില്‍ പൂത്തുനില്‍ക്കുന്ന മരുഭൂമി. ആയുസ്സിലേക്ക് മരുന്നായി കിനിഞ്ഞിറങ്ങുന്ന ഔഷധച്ചെടികള്‍. ആനത്താമരകള്‍ പൂത്തുനില്‍ക്കുന്ന ജലാശയങ്ങള്‍. ഓര്‍ക്കിഡുകളുടെ കൂട്ടപ്രാര്‍ഥന. ചെടികള്‍ പുസ്തകങ്ങളായിരിക്കുന്ന ഹെര്‍ബേറിയം. ഈ ഭൂമിയിലേക്കുള്ള യാത്ര അറിവിനായുള്ള യാത്രയാണ്. അതുകൊണ്ട് ഇവിടെപ്പതിയുന്നതില്‍ ഏറെയും കുട്ടികളുടെ കാല്‍പ്പാടുകളാണ്. തിരുവനന്തപുരം -ചെങ്കോട്ട റോഡില്‍ പാലോട്ടുനിന്ന് ഏഴുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ടി.ബി.ജി.ആര്‍.ഐ. ജങ്ഷന്‍. ഇവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവേശനകവാടമായി. ഇനി സസ്യങ്ങളുടെ വിവിധ ലോകങ്ങളിലൂടെയുള്ള യാത്രയാണ്.

രാവിലെ 9.30ന് ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഇവിടത്തെ സയന്റിസ്റ്റായ ഡോ. എന്‍. മോഹനന്‍ ക്യാമറയും തൂക്കിനടപ്പാണ്. അന്ന് വിരിഞ്ഞ പൂക്കളെയെല്ലാം പകര്‍ത്തുകയാണ് അദ്ദേഹം. അഗസ്ത്യമലയിലെ ചെടികളെക്കുറിച്ചുള്ള 'ഫേ്‌ളാറ ഓഫ് അഗസ്ത്യമല' എന്ന പുസ്തകം ഡോ. മോഹനന്‍ എഴുതിയിട്ടുണ്ട്. അദ്ദേഹംതന്നെ ഞങ്ങള്‍ക്ക് വഴികാട്ടിയായി. ആദ്യം പോയത് പനകളുടെ തോട്ടത്തില്‍. നാട്ടിലും വിദേശത്തുമുള്ള 120 ഓളം ജാതി പനകള്‍. ഒരടിമാത്രം വളരുന്നതുതൊട്ട് നൂറടിവരെ വളരുന്നവ. ചിലിയില്‍ നിന്നുള്ള കുഞ്ഞന്‍പന. ബര്‍മയില്‍ നിന്നുള്ള ഒലട്ടി. സസ്യലോകത്തെ വിചിത്രമായ കാഴ്ചകള്‍ തുടങ്ങുന്നതേയുള്ളൂ.

കല്ലായി മാറിപ്പോയ ഒരു മരക്കുറ്റിയുണ്ട് ഈ വഴിയില്‍. അതൊരു ഫോസിലാണ്. 20-22 ദശലക്ഷം വര്‍ഷം പഴക്കമുള്ള മരത്തിന്റെ ഫോസില്‍. തമിഴ്‌നാട്ടിലെ തെക്കേ ആര്‍ക്കാട്ടിലെ തിരുവക്കരൈ ഫോസില്‍ ഗാര്‍ഡനില്‍ നിന്ന് കൊണ്ടുവന്നത്.

ഇനി ഔഷധച്ചെടികളുടെ തോട്ടം. ഇവിടെ എണ്ണൂറിലേറെ ജാതികളിലായി ആയിരത്തോളം ഇനങ്ങളുണ്ട്. എല്ലാറ്റിനും പേരറിയിക്കുന്ന ബോര്‍ഡും. കേട്ടറിവ് മാത്രമുള്ള ആരോഗ്യരക്ഷകരായ ചെടികളെ ഇവിടെ മുഖാമുഖം കാണാം. അവയുടെ മണമറിയാം. ഇലയും പൂവും കായുമായി അവയുടെ അടയാളങ്ങളറിയാം.

നില്‍ക്കൂ. വഴിയരികില്‍ മറ്റൊരു കൗതുകലോകം. കുഞ്ഞന്‍ ആലുകളുടെ തോട്ടം. പലജാതി ആല്‍മരങ്ങളുടെ എണ്‍പതോളം ബോണ്‍സായികള്‍. കൃഷ്ണനാലിന്റെ ഇലകള്‍ വെണ്ണക്കപ്പുപോലെയാണ്. ഇല ഞെട്ടിനോട് ചേര്‍ന്ന്പിറകില്‍ സ്വയമുണ്ടായ കുമ്പിളുകള്‍. വെണ്ണകോരാന്‍ ഇതിലും ചേര്‍ന്ന ഇലക്കുമ്പിള്‍ വേറെയുണ്ടോ?

വഴിയുടെ മറുവശത്ത് ശാന്തമായ തടാകം. ബൊട്ടാണിക് ഗാര്‍ഡനെ ചുറ്റിയൊഴുകുന്ന ചിറ്റാറിന്റെ കൈവഴികളിലൊന്നില്‍ തടയണകെട്ടി തീര്‍ത്തതാണ് ഈ തടാകം. ഇതിന്റെ കരയില്‍ 55 എക്കറോളം വിസ്തൃതിയുള്ള കാട്. ഒരു മൊട്ടക്കുന്നില്‍ പലജാതി മരങ്ങള്‍ നട്ടുവളര്‍ത്തിയുണ്ടാക്കിയതാണിത്. മറുവശത്ത് ഒരു വെള്ളച്ചാട്ടം.

സന്ദര്‍ശകര്‍ക്കുള്ള സങ്കേതത്തിന്റെ പിറകില്‍ ചെറിയ തടാകത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്ന കുഞ്ഞുങ്ങള്‍. ജയന്റ് വാട്ടര്‍ ലില്ലി എന്ന ആനത്താമരയാണവിടെ. ലോകത്തിലേക്ക് ഏറ്റവും വലിയ ഇലകള്‍ ഇതിന്‍േറതാണ്. ബ്രസീലില്‍ നിന്നുള്ള ചെടിയാണിത്. ഒരു ഇലയ്ക്ക് ആറടിയോളം വ്യാസമുണ്ടാവും. പക്ഷേ, നമ്മുടെ നാട്ടില്‍ ഇതിന് അത്രയും വളര്‍ച്ചയില്ല. അടുത്തുതന്നെ കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന ഇരപിടിയന്‍ പാത്രച്ചെടികള്‍. പ്രാണികളെ അലിയിച്ച് തിന്നുന്ന ഈ മാംസഭോജിച്ചെടികളെ എത്ര കണ്ടാലാണ് കുഞ്ഞുങ്ങള്‍ക്ക് മതിയാവുക? അരികില്‍ അശോകമരത്തിന്റെ വിഭാഗത്തില്‍പ്പെട്ട അംഹേസ്റ്റിയ നോബിലസ് എന്ന മരം. തൊങ്ങലുകള്‍ പോലുള്ള ചുവന്ന പൂക്കള്‍. ലോകത്തെ ഏറ്റവും മനോഹരമായ മരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഈ മരത്തിന്റെ ചുവട്ടിലാണ് അശോകവനിയില്‍ സീതയിരുന്നതെന്നാണ് ഐതിഹ്യം. മിത്തിന്റെ നിഗൂഢചരിത്രം പേറുന്ന മരം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജാതി ഓര്‍ക്കിഡുകളുള്ളത് ഇവിടെയാണ്. ഓരോ ഓര്‍ക്കിഡിനെയും സയന്റിസ്റ്റായ ഡോ. സി. സതീഷ്‌കുമാര്‍ പരിചയപ്പെടുത്തി. അറുന്നൂറില്പരം ഓര്‍ക്കിഡുകളുണ്ടിവിടെ. ഏഴു ടണ്ണോളംപോന്ന ടൈഗര്‍ ഓര്‍ക്കിഡുമുതല്‍ ഇനിയും പേരിടാത്തതുവരെ. പല ഭൂഖണ്ഡങ്ങളില്‍ നിന്ന് എത്തിയവ. ഇടയ്ക്ക് സാധാരണമുളകിന്റെ നൂറിരട്ടി എരിവുള്ള നാഗാര്‍ മിര്‍ച്ചിനെയും കണ്ടു.

ഇരുമ്പുമുളയും കൊടക്കാല്‍ മുളയും വള്ളിമുളയും ഒക്കെയുള്ള മുളന്തോട്ടത്തില്‍ വേണമെങ്കില്‍ ഒരു ട്രക്കിങ് ആവാം. ഒരു ദിവസം 92 സെന്റീമീറ്റര്‍ വരെ വളരുന്ന മുള മുതല്‍ തറയില്‍ പറ്റിവളരുന്ന മുളവരെ. ഏറ്റവും കുറഞ്ഞ ചെലവില്‍ മുളയുടെ തൈകളുണ്ടാക്കാനുള്ള രീതി വികസിപ്പിച്ചത് ഇവിടത്തെ ഗവേഷണഫലമായാണെന്ന് മുളങ്കാട്ടില്‍ ഒപ്പം നടക്കുമ്പോള്‍ ഡോ. കെ.സി. കോശി പറഞ്ഞു.

കാഴ്ചകള്‍ തീരുന്നില്ല. പന്നല്‍ച്ചെടികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശേഖരം ഇവിടെയാണ്. മയില്‍പ്പീലിപോലെ നിറംമാറുന്ന പന്നല്‍ച്ചെടി കണ്ടിട്ടുണ്ടോ? കള്ളിമുള്‍ച്ചെടികളുടെ പൂക്കള്‍ക്ക് എന്തൊരു അഴകാണെന്നോ? ഉള്ളംകൈയിലൊതുങ്ങുന്ന കൈതച്ചക്ക മെഴുകില്‍ ഉണ്ടാക്കിയതാണെന്നേ തോന്നൂ.

കേരളത്തിലെ സസ്യങ്ങളെപ്പറ്റിയുള്ള സമഗ്രപുസ്തകമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കാന്‍ വാന്‍ റീഡിനെ സഹായിച്ച ഇട്ടി അച്യുതന്‍ എന്ന നാട്ടുവൈദ്യന് എവിടെയെങ്കിലും സ്മാരകമുണ്ടെങ്കില്‍ അതിവിടെത്തന്നെ. ചിറ്റാര്‍പ്പുഴയുടെ തീരത്ത് പ്രശാന്തമായ ഒരിടം. അവിടെ പഴയൊരു നാലുകെട്ടിനകത്ത് കോലായില്‍ നാട്ടുവൈദ്യന്‍ ഇരിക്കുന്നു. നാഡിമിടിപ്പ് പരിശോധിക്കാനെന്നവണ്ണം ഉയര്‍ന്നിരിക്കുന്ന കൈകള്‍. ആ കൈകള്‍ക്കിടയില്‍ നിങ്ങള്‍ കൈവെച്ചാല്‍ വൈദ്യന്‍ നിങ്ങളെ പരിശോധിക്കുന്നമട്ട്. വല്ലാതെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഇടം. മുറ്റത്ത് അപൂര്‍വമായ ഔഷധസസ്യങ്ങള്‍. കൂട്ടത്തില്‍ അത്യപൂര്‍വമായ മരമഞ്ഞളിനെ ഈ സ്ഥാപനത്തിലെ മുരളീധരന്‍ ഉണ്ണിത്താന്‍ ഞങ്ങള്‍ക്ക് കാട്ടിത്തന്നു. അവയ്ക്കിടയിലൂടെ ഒരു കുഞ്ഞരുവി ഒഴുകുന്നു.

എത്ര ചെറിയ ഗ്രൂപ്പിനും ഈ ഗാര്‍ഡനില്‍ സഞ്ചരിക്കാന്‍ വഴികാട്ടിയുണ്ടാവും. അവര്‍ വിചിത്രങ്ങളായ ചെടികളെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും. അറിവാണ് ഈ യാത്രയെ ആനന്ദമാക്കുന്നത്. കുറഞ്ഞത് നാല് മണിക്കൂറെങ്കിലും വേണം ഓട്ടപ്രദക്ഷിണത്തിന്. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ സസ്യജാതികളെ സംരക്ഷിച്ചിരിക്കുന്ന ഇവിടെ സ്‌കൂളുകളിലും കോളേജുകളിലും നിന്ന് പഠന സംഘങ്ങളായി ഒട്ടേറെപ്പേര്‍ നിത്യേന എത്തുന്നത് ഈ ആനന്ദത്തിനാണ്. എത്രപേര്‍ വന്നാലും സന്തോഷമേയുള്ളൂവെന്ന് ബൊട്ടാണിക് ഗാര്‍ഡന്റെ ഡയറക്ടര്‍ ഡോ. എ. സുബ്രഹ്മണ്യന്‍ പറയുന്നത്ആതിഥേയന്റെ നിറഞ്ഞ മനസ്സോടെയാണ്.

തിരുവനന്തപുരം-പാലോട്: 32 കി.മീ., പാലോട് - ടി.ബി.ജി.ആര്‍.ഐ.: 7 കി.മീ., പാലോട്ടുനിന്ന് മടത്തറ വഴിയുള്ള ബസ്സില്‍ ടി.ബി.ജി.ആര്‍.ഐ. ജങ്ഷനില്‍ ഇറങ്ങാം.

പ്രവേശനസമയം: രാവിലെ 9.30 മുതല്‍, മൂന്നുവരെ. ശനിയും ഞായറും സന്ദര്‍ശിക്കാം. മറ്റ് സര്‍ക്കാര്‍ അവധിദിവസങ്ങളില്‍ സന്ദര്‍ശനം അനുവദിക്കില്ല.

വിലാസം: ടി.ബി.ജി.ആര്‍.ഐ, കരിമാന്‍കോട് പി.ഒ., പച്ച, പാലോട്-695562. 

ഫോണ്‍: 0472-2869626, 2869628. 

വെബ്ബ്‌സൈറ്റ് - www.tbgri.in

മീന്‍‌മുട്ടി - കല്ലാര്‍



Courtesy: എന്റെ യാത്രകള്‍ by Siva

-Referred by സാദിര്‍ഷാ പാലോട്


ല്ലാര്‍ നദി - പൊന്‍‌മുടി മലനിരകളിലെ ചെമ്മുഞ്ചി മൊട്ടയില്‍ ഏകദേശം 1860 മീറ്റര്‍ മുകളില്‍ നിന്നും ഉത്ഭവിച്ച് കാളിപ്പാറയാര്‍, പന്നിവാസല്‍ ആര്‍, മഞ്ഞപ്പാറയാര്‍, ചിറ്റാര്‍, കിളിമാനൂര്‍ നദി ഇവയോടൊപ്പം ചേര്‍ന്ന് അവസാനം വാമനപുരം നദിയായി ചിറയിന്‍‌കീഴിനു സമീപത്തെ അഞ്ചുതെങ്ങുല്‍ വച്ച് അറബിക്കടലില്‍ ചേരുന്നു. എത്ര ദീര്‍ഘവും സുന്ദരവുമായ ജീവിതയാത്ര. 

പൊന്‍മുടിയിലേയ്ക്കുള്ള യാത്രാവഴിയിലായി വിതുര കഴിഞ്ഞു കുറെ ദൂരം പോകുമ്പോള്‍ ഇടതുവശത്തുകൂടി വെള്ളാരം കല്ലുകള്‍ പാകി കല്ലാര്‍ ഒഴുകിപ്പോകുന്നു. അകലെയായി മഞ്ഞുമൂടിക്കിടക്കുന്ന പൊന്‍‌മുടിയിലെ മലനിരകള്‍ കാണാം.
കുറച്ചു കൂടി മുന്നിലേയ്ക്ക് സഞ്ചരിയ്ക്കുമ്പോള്‍ പാത നദി മുറിച്ചു കടന്നു പോകുന്നു. ഇവിടെ നിന്നും നദിയുടെ കരയിലൂടെ വനത്തിലൂടെ ഉദേശം രണ്ടു കിലോമീറ്റര്‍ നടന്നുപോയാല്‍ മീന്‍‌മുട്ടി വെള്ളച്ചാട്ടത്തിലെത്തിച്ചേരാം. പ്രധാന ഗേറ്റില്‍ നിന്നും യാത്രികര്‍ക്കും വാഹനത്തിനുമുള്ള പാസ് വാങ്ങി യാത്ര പിന്നെയും തുടരാം. വാഹനം അരകിലോമീറ്ററോളം കൂടി വനത്തിലൂടെ കടന്നു പോകും. അവിടെ നിന്നും കാട്ടരുവികളോടും, വനമരങ്ങളോടും, കുഞ്ഞു പക്ഷികളോടു, ശലഭങ്ങളോടും ഒക്കെ സംവദിച്ച് പതിയെ ഒരു നടത്തം.
“കാട്ടിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് നിങ്ങളുടെ മനസ്സിലെ കാടത്തം ദയവായി ഇവിടെ ഉപേക്ഷിച്ചാലും. എന്നിട്ടു ചുറ്റും കണ്ണോടിയ്ക്കൂ. കിളികളുടെ കൊഞ്ചലും, കാറ്റിന്റെ കിന്നാരവും, അരുവികളുടെ കളകളാരവവും, ഇലകളുടെ മര്‍മ്മര താളവും, ചീവീടിന്റെ ശബ്ദവും, ഒക്കെ കേള്‍ക്കാന്‍ കാതോര്‍ക്കുക. കാട്ടുപൂവിന്റെ മാദകത്വവും, കരിമണ്ണിന്റെ മണവും നിങ്ങളെ ഉന്മത്തരാക്കട്ടെ! പ്രകൃതിയുടെ മനോഹാരിതയും, ചെടികളുടെ വൈവിധ്യവും ഒക്കെ കാണാന്‍ കണ്ണുകള്‍ തുറന്നു പിടിയ്ക്കുക. പൊയ്‌മുഖമില്ലാതെ തുറന്ന മനസ്സോടെ, വിടര്‍ന്ന കണ്ണുകളിലൂടെ, കൂര്‍ത്ത കാതുകളിലൂടെ പ്രകൃതിയെ ആസ്വദിയ്ക്കുക - സ്നേഹിയ്ക്കുക. തിരിച്ചു പോകുമ്പോള്‍ കണ്ട കാര്യങ്ങള്‍ അയവിറക്കുമല്ലോ. ഇവിടുത്തെ സന്ദര്‍ശനം നിങ്ങള്‍ക്കൊരു അനുഭവമായിരുന്നെങ്കില്‍ അത് മറ്റുള്ളവരോടും പറയുക. അവരും ഇവിടെ വരട്ടെ! ഈ പ്രകൃതിഭംഗി കാണട്ടെ - ആസ്വദിയ്ക്കട്ടെ.”
“മനുഷ്യനോളം പ്രകൃതിയ്ക്ക് കോട്ടം വരുത്തിയ മറ്റൊരു ജീവി ഭൂമിയിലെ ഇല്ലെന്നു തന്നെ പറയാം. മുന്നൂറുകോടി വര്‍ഷങ്ങളോളം ദീര്‍ഘമായ ജൈവവികാസ പരിണാമചരിത്രത്തില്‍ ഏറിയാല്‍ ഇരുപതുലക്ഷം വര്‍ഷങ്ങളുടെ മാത്രം പാരമ്പര്യമുള്ള മനുഷ്യന്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി അനുവര്‍ത്തിച്ച അശാസ്ത്രീയമായ വികസനപ്രവര്‍ത്തനങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കിയിരിയ്ക്കുന്നു.”
“പതിനാറു വൃക്ഷങ്ങള്‍ ചേര്‍ന്നുല്പാദിപ്പിയ്ക്കുന ഓക്സിജന്‍ മതി, ഒരു മനുഷ്യന്റെ ആയുസ്സു മുഴുവന്‍ ശ്വസിയ്ക്കാന്‍.”
വഴിയരികിലെ ഈ കുറിപ്പുകള്‍ വായിച്ച് മനസ്സിലാക്കി യാത്ര തുടരാം, പ്രകൃതിയോടൊപ്പം ചേര്‍ന്ന്...
ഈറക്കാടുകള്‍ക്കിടയിലൂടെ, വളഞ്ഞു തിരിഞ്ഞുപോകുന്ന കയറ്റിറക്കങ്ങള്‍ നിറഞ്ഞ വഴിയിലൂടെ, മലയിറങ്ങി വരുന്ന തണുത്ത കാറ്റുമേറ്റ്, വനമരങ്ങളുടെ കൂറ്റന്‍ വേരുകളില്‍ ചവിട്ടി അങ്ങനെ നടക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയുണ്ട്.
വഴിയില്‍ തന്നെ ഒരു കൂറ്റന്‍ ഗുഹാമുഖമുണ്ട്. ആകാശത്തെ മറച്ച് നില്‍ക്കുന്ന ഒരു കൂറ്റന്‍ പാറ. അരികിലൂടെ ചെറിയ വഴി. തെന്നിപ്പോകാതിരിയ്ക്കാനായി മരത്തടികള്‍ കൂട്ടിയോജിപ്പിച്ച് പാറക്കഷണങ്ങള്‍ക്ക് മുകളിലായി വച്ചിരിയ്ക്കുന്നു. ഇനി കുറേ ദൂരം വെയില്‍ തീരെ വീഴാത്ത ഇരുണ്ട പ്രദേശമാണ്, വാള്‍ട്ട് ഡിസ്നിയുടെ കാര്‍ട്ടൂണ്‍ സിനിമയിലെ കാടുകളെ അനിസ്മരിപ്പിയ്ക്കുന്ന തരത്തിലെ ചെടികളും വള്ളികളും ഒക്കെയായി ഒരു അത്ഭുതലോകം.
ഈറക്കാടുകളിലൂടെ ഒഴുകിവരുന്ന ചെറിയ അരുവികള്‍ ചിലപ്പോഴൊക്കെ നടപ്പാതയെ മുറിച്ചു ഒഴുകിക്കൊണ്ടിരുന്നു.
മരങ്ങളില്‍ നിന്നും മരങ്ങളിലേയ്ക്ക് പടര്‍ന്നു കയറിപ്പോകുന്ന കൂറ്റന്‍ വള്ളിച്ചെടികള്‍.   
അത്യപൂര്‍വ ശലഭമായ ബ്ലൂ നവാബിനെ ഒരു വര്‍ഷം മുമ്പ് കണ്ടെത്തിയത് ഈ വനമേഘലയില്‍ നിന്നുമായിരുന്നു. കാനനറോസ്, വനദേവത, പുള്ളിവാലന്‍, സുവര്‍ണ്ണശലഭം, മരോട്ടിശലഭം, ബുദ്ധമയൂരി, വെള്ളിവാലന്‍, നീലരാജന്‍, നീര്‍മാതള ശലഭം, ഗരുഡശലഭം ഇവയുടെ സുലഭത വ്യക്തമാക്കുന്ന ഒരു ബോര്‍ഡ് വഴിയരികിലായി കാണാം.
ശീതളിമയില്‍ മുങ്ങി നിവരാന്‍ അപകടരഹിതമായ സ്നാനഘട്ടങ്ങള്‍ കല്ലാറില്‍ അനവധിയുണ്ട്, അതോടൊപ്പം തന്നെ അപകടകരമായ കയങ്ങളും വഴുക്കന്‍ പാറകളും. വിവിധതരം മത്സ്യങ്ങളാല്‍ സമ്പന്നമാണ് ഈ വനനദി.
മഴക്കാലമായതിനാല്‍ കടപുഴകി വീണുകിടക്കുന്ന കൂറ്റന്‍ മരങ്ങള്‍ അവിടമാകെ കാണാമായിരുന്നു.
ഇപ്പോള്‍ കയറ്റം ദുഷ്കരമായി. മുന്നില്‍ അകലെയായി ഉയരങ്ങളില്‍ നിന്നും വെള്ളം താഴേയ്ക്ക് പതിയ്ക്കുന്ന ശബ്ദം കേള്‍ക്കാം. ഒടുവില്‍ കുത്തനെ കയറ്റമിറങ്ങി വെള്ളച്ചാട്ടത്തിനരികിലെത്തി.
തികച്ചും വന്യമായ വെള്ളച്ചാട്ടം. മുന്നിലായി കടപുഴകി വീണുകിടക്കുന്ന കൂറ്റന്‍ മരം, അതിനു മുന്നിലായി കയം, അതിനുമപ്പുറത്തായി മലമുകളില്‍ നിന്നും ചിതറിത്തെറിച്ച് ഭയനകമായ ശബ്ദത്തോടെ കയത്തിലേയ്ക്ക് പതിയ്ക്കുന്ന വെള്ളച്ചാട്ടം.
കല്ലാറിന്റെ തീരം ചേര്‍ന്ന് ഈറക്കാടുകളുടെ ഓരം ചേര്‍ന്ന് ഒരു യാത്ര ഇവിടെ അവസാനിയ്ക്കുന്നു. ഞങ്ങളുടെ മുന്നില്‍ പൊന്‍‌മുടിയിലെ മലനിരകളിലേയ്ക്കുള്ള വഴി വളഞ്ഞുതിരിഞ്ഞു കിടപ്പുണ്ട്, അതിലേ മുന്നോട്ട്.